Kerala
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ.
രണ്ടു വർഷം കൊണ്ട് മൂന്ന്പേരും ചേർന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തു. ദിയകൃഷ്ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരികൾ പണം തട്ടിയെടുത്തെന്ന് ദിയ കൃഷ്ണയുടെ പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറാണ് തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയത്.
ഇതിന് പിന്നാലെ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരെ ജീവനക്കാരികൾ പരാതി നൽകി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തൽ.
District News
അഞ്ചല്‍ : സ്കൂളുകള്‍,കോളജുകള്‍ ,സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നുമായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കുളത്തൂപ്പുഴ കൈതക്കാട് തടത്തരികത്ത് വീട്ടിൽ നിസാറിനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2022 സെപ്റ്റംബറിൽ കൊട്ടാരക്കരയിലെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിസാറും കൂട്ടാളികളും ചേർന്ന് ഇടമുളയ്ക്കൽ സ്വദേശിനിയിൽ നിന്നും മൂന്ന് അക്കൗണ്ടിലായി 12 ലക്ഷം രൂപയും 2023 ഒക്ടോബറിൽ അഞ്ചൽ സ്വദേശിയുടെ കൈയിൽ നിന്നും കോളജിൽ ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 33,37000 രൂപയും തട്ടിയെടുത്തു.
എന്നാല്‍ പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വരികയുംനല്കിയ പണം തിരികെ ലഭിക്കാതെ വരികയും ചെയ്തതോടെ തട്ടിപ്പിനിരയായവര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. ഇതോടെ നിസാര്‍ വിദേശത്തേക്ക് കടന്നു.
കേസെടുത്ത അഞ്ചല്‍ പോലീസ് നിസാറിനായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ അറിയിപ്പ് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗ് ല്ലൂരു വിമാനത്താവളത്തിലെത്തിയ നിസാറിനെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് അഞ്ചല്‍ പോലീസിന് കൈമാറുകയും ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ നിസാര്‍ ഉള്‍പ്പെടുന്ന സംഘത്തിനെതിരെ നിരവധി പരാതികള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.
കുളത്തൂപ്പുഴയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ വില്ലേജ് പ്രസിഡന്റ്, കെഎസ്കെടിയു വില്ലേജ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിസാര്‍ കുളത്തൂപ്പുഴ യിലെ ഫിഷറീസ് വകുപ്പിന്റെ മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.
പരാതികള്‍ ഉയര്‍ന്നതോടെ നിസാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഡെപ്പോസിറ്റ് ചെയ്യാത്ത തുകയ്ക്ക് ഡെപ്പോസിറ്റ് ചെയ്തുവെന്ന് കാണിച്ചു കുളത്തൂപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ പേരില്‍ വ്യാജ മെസേജ് അയച്ചതിനും നിസാറിനെതിരെ കുളത്തൂപ്പുഴ പോലീസില്‍ പരാതി ന്‍കിയിരുന്നു.
അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്ത നിസാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പ് കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെ ക്രൈംബ്രാഞ്ച് സംഘം ആസാമില്‍ നിന്ന് അറസ്റ്റ് ചെയ്തതിരുന്നു.
ഒളിവിലുള്ള ഷെറിഫുള്‍ പിടിയിലായ ഷിറാജുളിന്റെ സഹോദരനാണ്. സംഘം വ്യാജ പാന്‍ കാര്‍ഡുകള്‍ തയാറാക്കി നടത്തിയ തട്ടിപ്പ് നടത്തുന്ന വന്‍സംഘമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
2023ല്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിറാജുളിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ പ്രധാന കേന്ദ്രം ആസാം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പിടിലായത്. അഞ്ഞൂറിലേറെ പേരുടെ പാന്‍കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി ആള്‍മാറാട്ടം നടത്തി ലോണ്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 2023ല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷമാണ് ക്രൈംബ്രാഞ്ച് ഇക്കണോമിക്സ് ഒഫന്‍സ് വിംഗ് ഏറ്റെടുത്ത അന്വേഷണം ആരംഭിച്ചത്.
ബാങ്കിന്റെ ആപ്പ് വഴി തട്ടിപ്പ്
ഫെഡറല്‍ ബാങ്കിന്റെ സ്കാല്‍പിയ ആപ്പ് വഴിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. മികച്ച് സിബില്‍ സ്കോറുള്ളവര്‍ക്ക് ആപ്പ് വഴി വീഡിയോ കെവൈസി പൂര്‍ത്തിയാക്കി ലോണ്‍ നല്‍കും. ഈ സൗകര്യത്തെ മറയാക്കിയായിരുന്നു തട്ടിപ്പ്.
മികച്ച സിബില്‍ സ്കോറുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച തട്ടിപ്പ് സംഘം അവരുടെ പാന്‍കാര്‍ഡിലെ ചിത്രങ്ങള്‍ക്ക് പകരം പ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തും.
ഈ രേഖയാകും ലോണിനായി അപേക്ഷിക്കുമ്പോള്‍ അപ്ലോഡ് ചെയ്യുക. പേരും മേല്‍വിലാസവും യഥാര്‍ഥ ഉടമയുടേത്. മറ്റ് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്റേത്. വീഡിയോ കെവൈസിയില്‍ ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും തട്ടിപ്പ് സംഘാംഗം.
ഇങ്ങനെ അഞ്ഞൂറിലേറെ പേരുടെ വ്യാജ പാന്‍കാര്‍ഡുകള്‍ സജ്ജമാക്കിയാണ് 27 കോടി രൂപ ഷിറാജുള്‍ ഇസ്ലാമിന്റെ നേതൃത്വത്തില്‍ തട്ടിയത്. ഷിറാജുള്‍ മാത്രം നാലരകോടിരൂപയാണ് തട്ടിയെടുത്തത്.
ആസാമില്‍ മുറിഗാവ് ജില്ലയില്‍ ബോവല്‍ഗിരി എന്ന സ്ഥലത്തായിരുന്നു ഷിറാജുലിന്റെ താമസം. തട്ടിപ്പിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ആസാമില്‍ സമാനമായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ് ഷിറാജുല്‍.